Tuesday, December 22, 2009

സാന്താക്ലോസ്



സാന്താ ജീവിച്ചിരുന്നത് പഴയ ടര്‍ക്കിക്കടുത്ത് മൈറാ എന്ന കടല്‍ത്തീരപട്ടണത്തിലാണ്. അന്നതിന് ഏഷ്യാമൈനര്‍ എന്നായിരുന്നു പേര്. അയാളുടെ ശരിയായ പേര് നിക്കോളസ് എന്നായിരുന്നു.

ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസിനെ ജയിലിലടച്ചു. ഡയാനാ ദേവതയെ ആരാധിക്കാത്തതും, ക്രിസ്തുവില്‍ വിശ്വസിച്ചതുമാണ് അയാളുടെ കുറ്റം. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരമേറ്റപ്പോള്‍ രാജ്യത്ത് ക്രിസ്തുമതം അംഗീകരിച്ചു. അപ്പോള്‍ നിക്കോളാസിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ബിഷപ്പായി പട്ടം കെട്ടി. ഒരിക്കല്‍ അദ്ദേഹം വേഷം മാറി മൈറയില്‍ കൂടി നടക്കുകയായിരുന്നു. ഏതു വിധത്തില്‍ ജനങ്ങളെ സഹായിക്കാനൊക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അങ്ങനെയിരിക്കെ അദ്ദേഹം ഒരു വിധവയെ കണ്ടുമുട്ടി. അവരുടെ മൂന്നു കുട്ടികളെ, ഒരു സത്രം സൂക്ഷിപ്പുകാരന്‍ കൊന്ന്, അവരുടെ ശവശരീരം ഉപ്പുമാങ്ങാ ഭരണിയില്‍ ഒളിച്ചുവച്ചിരുന്നു. നല്ലവനായ ബിഷപ്പ് ആ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി കുട്ടികള്‍ മൂന്നൂ പേരും ജീവനോടെ തിരിച്ചു വന്നു. അങ്ങനെ നിക്കോളാസ് ബിഷപ്പ് കുട്ടികളുടെയെല്ലാം വിശിഷ്ട ചങ്ങാതിയായിത്തീര്‍ന്നു.

മരിച്ചപ്പോള്‍ അദ്ദേഹത്തെ പുണ്യവാളനാക്കണമെന്ന് പള്ളിക്കാര്‍ നിശ്ചയിച്ചു. തുടര്‍ന്ന് നിക്കോളാസ് പുണ്യവാളനെ പല രാജ്യത്തും സ്വീകരിച്ചു. ഓരോ രാജ്യത്തും അദ്ദേഹത്തിന്റെ കഥ ചില്ലറ മാറ്റത്തോടെയാണ് പ്രചരിച്ചത്. സെയിന്റ് നിക്കോളാസ് ചുരുങ്ങിയാണ് സാന്താക്ലോസായത്.

Thursday, December 10, 2009

ബക്രീദ്-ത്യാഗത്തിന്ടെ ആഘോഷം


ഈദ് മുസ്ലീങ്ങളുടെ ഉത്സവമാണ്. ആണ്ടില്‍ രണ്ട് ഈദുണ്ട്. ഈദ്-ഉള്‍-ഫിത്തര്‍, ഈദ്-ഉള്‍-സുഹ. ഇതില്‍ ഈദ്-ഉള്‍-ഫിത്തറാണ് കൂടുതല്‍ പ്രധാനം.

ചാന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്ലീം പഞ്ചാംഗം ഉണ്ടാക്കിയിട്ടുള്ളത്. അതില്‍ ഒമ്പതാമത്തെ ചാന്ദ്രമാസം റംസാന്‍ എന്നറിയപ്പെടുന്നു. ഈ മാസം മുഴുവന്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ എല്ലാ മുസ്ലീങ്ങളും ഉപവസിക്കണമെന്നുണ്ട്. പകല്‍ തിന്നാനോ കുടിക്കാനോ പാടില്ല. മാത്രമല്ല, സന്തോഷസൂചകമായ ഒരു പ്രവര്‍ത്തിയും അപ്പോള്‍ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. മരുന്നോ, പച്ചവെള്ളമോ, ബീഡി സിഗരറ്റുകളോ പോലും തൊട്ടുപോകരുത്. പഴയ വഴക്കുകള്‍ പറഞ്ഞൊതുക്കുക, പരദൂഷണത്തില്‍ ഏര്‍പ്പെടാതിരിക്കുക, കള്ളമോ ചതിയോ നടത്താതിരിക്കുക, ചീത്തവാക്കു പറയാതിരിക്കുക എന്നതെല്ലാം റംസാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ലംഘിച്ചാല്‍, അത് റംസാന്‍ വ്രതത്തിന് ദോഷം വരുത്തും. വല്ലവരും മന‍:പൂര്‍വ്വം ഉപവാസകാലത്ത് പകല്‍ ആഹാരം കഴിച്ചാല്‍ അവര്‍ അതിനു പ്രായശ്ചിത്തം ചെയ്യണം. റംസാന്‍ കഴിഞ്ഞാലും ഏതാനും ദിവസം കൂടി ഉപവസിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

റംസാന്‍ മാസം മുഴുവന്‍ ഉത്സവകാലമാണ്. റംസാന്റെ അവസാനത്തിലാണ് ഈദ്-ഉല്‍-ഫിത്തര്‍ വരുന്നത്. റംസാന്‍ മാസത്തിലെ 29 ദിവസം കഴിഞ്ഞ് ഈദ് ചന്ദ്രന്‍ കാണപ്പെട്ടാല്‍ ഒരു ദിവസത്തെ ഉപവാസം കൂടി വേണം. അങ്ങനെ 30 ദിവസം തികയുന്നു. ചന്ദ്രനെ കാണുന്നതോടെ ഈദ്-ഉല്‍-ഫിത്തറിന്റെ ആഹ്ലാദ തിമര്‍പ്പ് ആരംഭിക്കുകയും, അത് ഉപവാസത്തിന്റെ അറുതി കുറിക്കുകയും ചെയ്യുന്നു. ഉപവാസത്തിന്റെ അറുതിയിലുള്ള സന്തോഷം എന്നാണ് ഈദ്-ഉല്‍-ഫിത്തര്‍ എന്നതിനര്‍ത്ഥം.

ഈദ്-ഉല്‍-ഫിത്തറിന് ശേഷം ഏതാണ്ട് രണ്ട് മാസവും ഒമ്പത് ദിവസവും കഴിഞ്ഞാണ് ഈദ്-ഉല്‍-സുഹ വരുന്നത്. ഈ സമയത്ത് മുസ്ലീങ്ങള്‍ ഹജ്ജിന് പോകുന്നു. മെക്കയില്‍ പോകുന്നതിനാണ് “ഹജ്ജ്” എന്നു പറയുന്നത്. ഹജ്ജ് നടത്തിയ ആളെ “ഹാജിയാര്‍” എന്നു പറയും.

ഈദ്-ഉള്‍-സുഹയ്ക്ക് ആടിനെ കുരുതി കൊടുക്കുന്ന പതിവുണ്ട്.എബ്രഹാം എന്ന ഭക്തനെ പരീക്ഷിക്കാന്‍ വേണ്ടി ഒരിക്കല്‍ ദൈവം അവന്റെ പുത്രനായ ഇസ്മയിലിനെ കുരുതി നടത്തണമെന്ന് അവനോട് ആവശ്യപ്പെട്ടുവത്രേ.പരീക്ഷയില്‍ എബ്രഹാം തന്നെ ജയിച്ചു. മകനെ കൊല്ലാന്‍ വേണ്ടി എബ്രഹാം വാളുയര്‍ത്തിയപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് ഇസ്മയിലിന്റെ സ്ഥാനത്ത് ഒരാടിനെ കാണാറായി. അങ്ങനെ ഇസ്മയില്‍ രക്ഷപ്പെടുകയും എബ്രഹാം ജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ ഓര്‍മ്മ ദിനമായി ഇത് കണക്കാക്കുന്നു. ഈ മഹാത്യാഗത്തിന്റെ ഓര്‍മ്മക്കായി കൊണ്ടാടുന്ന ഉത്സവമാണ് ഈദ്-ഉള്‍-സുഹ. അന്ന് മുസ്ലീങ്ങള്‍ പരസ്പരമാശ്ലേഷിച്ച് സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കും. ഓരോരുത്തരും അവരുടെ ധനസ്ഥിതി പോലെ ആടു വെട്ടു നടത്തുന്നു. വെട്ടിയ ആടിന്റെ ഇറച്ചി പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നു.ഈ കാരണം കൊണ്ട് ഈദ്-ഉല്‍-കുര്‍ബാന്‍ (ബലിയുത്സവം) എന്നും ഇത് അറിയപ്പെടുന്നു.