Tuesday, December 22, 2009

സാന്താക്ലോസ്



സാന്താ ജീവിച്ചിരുന്നത് പഴയ ടര്‍ക്കിക്കടുത്ത് മൈറാ എന്ന കടല്‍ത്തീരപട്ടണത്തിലാണ്. അന്നതിന് ഏഷ്യാമൈനര്‍ എന്നായിരുന്നു പേര്. അയാളുടെ ശരിയായ പേര് നിക്കോളസ് എന്നായിരുന്നു.

ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസിനെ ജയിലിലടച്ചു. ഡയാനാ ദേവതയെ ആരാധിക്കാത്തതും, ക്രിസ്തുവില്‍ വിശ്വസിച്ചതുമാണ് അയാളുടെ കുറ്റം. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരമേറ്റപ്പോള്‍ രാജ്യത്ത് ക്രിസ്തുമതം അംഗീകരിച്ചു. അപ്പോള്‍ നിക്കോളാസിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ബിഷപ്പായി പട്ടം കെട്ടി. ഒരിക്കല്‍ അദ്ദേഹം വേഷം മാറി മൈറയില്‍ കൂടി നടക്കുകയായിരുന്നു. ഏതു വിധത്തില്‍ ജനങ്ങളെ സഹായിക്കാനൊക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അങ്ങനെയിരിക്കെ അദ്ദേഹം ഒരു വിധവയെ കണ്ടുമുട്ടി. അവരുടെ മൂന്നു കുട്ടികളെ, ഒരു സത്രം സൂക്ഷിപ്പുകാരന്‍ കൊന്ന്, അവരുടെ ശവശരീരം ഉപ്പുമാങ്ങാ ഭരണിയില്‍ ഒളിച്ചുവച്ചിരുന്നു. നല്ലവനായ ബിഷപ്പ് ആ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി കുട്ടികള്‍ മൂന്നൂ പേരും ജീവനോടെ തിരിച്ചു വന്നു. അങ്ങനെ നിക്കോളാസ് ബിഷപ്പ് കുട്ടികളുടെയെല്ലാം വിശിഷ്ട ചങ്ങാതിയായിത്തീര്‍ന്നു.

മരിച്ചപ്പോള്‍ അദ്ദേഹത്തെ പുണ്യവാളനാക്കണമെന്ന് പള്ളിക്കാര്‍ നിശ്ചയിച്ചു. തുടര്‍ന്ന് നിക്കോളാസ് പുണ്യവാളനെ പല രാജ്യത്തും സ്വീകരിച്ചു. ഓരോ രാജ്യത്തും അദ്ദേഹത്തിന്റെ കഥ ചില്ലറ മാറ്റത്തോടെയാണ് പ്രചരിച്ചത്. സെയിന്റ് നിക്കോളാസ് ചുരുങ്ങിയാണ് സാന്താക്ലോസായത്.

No comments:

Post a Comment